

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടിങ് മെഷീനില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്രിമം നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ടിഎംസി പുറത്തുവിട്ടു. ഇതിന് പിന്നാലെ കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്ത് മമത ബാനര്‍ജി ഉള്‍പ്പടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് സ്‌ട്രോങ്ങ് റൂമുകളിലെ ബാലറ്റ് ബോക്‌സുകള്‍ തുറന്നു എന്നാണ് ടിഎംസി ആരോപിക്കുന്നത്. വൈകീട്ട് മൂന്നരവരെ പാര്‍ട്ടി പ്രവര്‍ത്തകരും സ്‌ട്രോങ്ങ് റൂമിന് പുറത്തുണ്ടായിരുന്നു. പെട്ടെന്ന്, വൈകീട്ട് 4 മണിക്ക് സ്‌ട്രോങ്ങ് റൂം വീണ്ടും തുറക്കുമെന്ന് അറിയിച്ചുകൊണ്ട് ഇമെയില്‍ വന്നെന്നും ടിഎംസി നേതാക്കള്‍ എത്തിയപ്പോഴെക്കും അകത്ത് പ്രവേശിപ്പിക്കാതെ ബിജെപിക്കാരെ മാത്രമാണ് പ്രവേശിപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്‍ തോതില്‍ കേന്ദ്രസേനയെ വിന്യസിച്ചു. സേനയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിജെപിക്ക് അനുകൂലമായി എക്‌സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിന് പിന്നാലെ കനത്ത ജാഗ്രത പാലിക്കണമെന്ന് മമതാ ബാനർജി പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു.വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു. 'പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, എന്നാൽ രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവൽ നിൽക്കൂ, എനിക്ക് കാവൽ നിൽക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക' മമത നേതാക്കളോടായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates