

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷമായി ഒരു പരീക്ഷ പോലും എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി ടെലിഫോണിക്ക് അസെസ്മെന്റ് നടത്താൻ അനുമതി നൽകി സിബിഎസ്ഇ. വിദ്യാർത്ഥികളെ ഫോണിൽ ബന്ധപ്പെട്ട് മൂല്യനിർണയം നടത്താൻ സ്കൂളുകൾക്കാണ് സിബിഎസ്ഇ അനുമതി നൽകിയിരിക്കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ഇത് ബാധകമാവുക.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മൂല്യനിർണയത്തിനായി മുൻപെഴുതിയ പരീക്ഷകളുടേയും അസൈൻമെന്റുകളുടേയും മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷയൊന്നും എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കായി ടെലിഫോണിക് അസെസ്മെന്റ് നടത്താൻ സ്കൂളുകൾക്ക് അനുവാദം ലഭിച്ചത്.
സ്കൂൾ നടത്തിയ പരീക്ഷകളിൽ ഏതെങ്കിലും വിദ്യാർത്ഥികൾക്ക് ഹാജരാകാൻ സാധിച്ചില്ലെങ്കിൽ ഇവർക്കായി ഓഫ് ലൈൻ/ ഓൺലൈൻ അല്ലെങ്കിൽ ഒരു ടെലിഫോണിക് അസെസ്മെന്റ് നടത്തി മാർക്കുകൾ രേഖപ്പെടുത്തണം. ടെലിഫോണിക് അസെസ്മെന്റ് വഴി ഓരോ വിഷയത്തിനും വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കിൽ നിന്ന് അവരെ വസ്തുനിഷ്ഠമായി വിലയിരുത്താം. ടെലിഫോൺ വഴി വിദ്യാർത്ഥികളെ ബന്ധപ്പെടാൻ സാധിക്കാത്തപക്ഷം അവർ അസെസ്മെന്റിന് ഹാജരാകാത്തതായി അടയാളപ്പെടുത്തും.
ഇതിനായി മാത്സ്, സോഷ്യൽ സയൻസ്, സയൻസ്, ഭാഷാ അധ്യാപകരടങ്ങുന്ന അഞ്ചംഗ പാനലിനെ നിയോഗിക്കാനും സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തുള്ള സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകരേയും പാനലിൽ ഉൾപ്പെടുത്താൻ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates