

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സർക്കാരിൽ ടിഡിപി പാര്‍ട്ടിയില്‍ നിന്ന് റാം മോഹന്‍ നായിഡുവും ചന്ദ്രശേഖര്‍ പെമ്മസനിയും മന്ത്രിമാരാകും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളില്‍ ഏറ്റവും വലിയ സമ്പന്നന്‍ ചന്ദ്രശേഖര്‍ പെമ്മസനിയാണ്. 5700 കോടിയാണ് പെമ്മസനിയുടെ ആസ്തി. ഗുണ്ടൂരില്‍ 3.4 ലക്ഷം വോട്ടിന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വെങ്കട റോസയ്യയെയാണ് പെമ്മസനി തോല്‍പ്പിച്ചത്.
ആരാണ് പെമ്മസനി?
ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ ബുറിപാലം ഗ്രാമത്തില്‍ ജനിച്ച പെമ്മസനി ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പെന്‍സില്‍വാനിയ ഡാന്‍വില്ലെയിലെ ഗെയ്‌സിംഗര്‍ മെഡിക്കല്‍ സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെമ്മസനി, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി-സിനായ് ഹോസ്പിറ്റലില്‍ അഞ്ച് വര്‍ഷത്തോളം ഫിസിഷ്യനായി ജോലി ചെയ്തിട്ടുണ്ട്. അവിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോമായ യു വേള്‍ഡിന്റെ സ്ഥാപകനും സിഇഒയുമായ 48 കാരന്‍, ടിഡിപി എന്‍ആര്‍ഐ സെല്ലിന്റെ സജീവ നേതാവാണ്. യുഎസില്‍ ഉണ്ടായിരുന്ന സമയത്ത് പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2020ല്‍ യുഎസില്‍ യുവ സംരംഭകനെന്ന നിലയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് അവാര്‍ഡ് ചന്ദ്രശേഖര്‍ പെമ്മസനി നേടി. ഗുണ്ടൂരില്‍ അടക്കം നിരവധി ഗ്രാമങ്ങളില്‍ ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയും കുടിവെള്ളം നല്‍കുകയും ചെയ്യുന്ന പെമ്മസനി ഫൗണ്ടേഷനും അദ്ദേഹം സ്ഥാപിച്ചു.
സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,360 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് പെമ്മസനിക്കാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates