ന്യൂഡൽഹി: ഭൂട്ടാനിലും കടന്നുകയറ്റം നടത്തി ചൈന ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ദോക്ലാമിൽ ഭൂട്ടാന്റെ ഭാഗത്ത് ചൈന നാല് ഗ്രാമങ്ങൾ പണികഴിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്.
2017ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായ ദോക്‌ലാമിനു സമീപത്താണ് ചൈനീസ് കടന്നുകയറ്റം എന്നതും നിർണായകമാണ്. 2020 മെയ്– 2021 നവംബർ കാലയളവിലാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂട്ടാന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ തന്നെയാണ് പുതിയ ഗ്രാമങ്ങൾ പണിതിരിക്കുന്നത്.
ഇന്ത്യയാണ് വിദേശ നയങ്ങളിലും മറ്റും ഭൂട്ടാനുമായി സഹകരിക്കുന്നതും ഉപദേശങ്ങൾ നൽകുന്നതും. ഭൂട്ടാൻ സേനയെ പരിശീലിപ്പിക്കുന്നതും ഇന്ത്യയാണ്. ഭൂട്ടാനുമായി അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ചൈന വലിയ സമ്മർദം ചെലുത്തുന്നുമുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഭൂട്ടാന് സമീപത്തായി നാല് ഗ്രാമങ്ങൾ പണിതിരിക്കുന്നത്.
നേരത്തെ അരുണാചൽ പ്രദേശിന് സമീപത്തും ചൈന ഗ്രാമങ്ങൾ പണിതിരുന്നു. സൈനിക വിന്യാസത്തിനായിരുന്നു ഇത്. യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സൈനിക നീക്കങ്ങൾക്കായി ഗ്രാമങ്ങളെ ഒഴിപ്പിക്കാനാണ് ദോക്ലാമിലും സമാനമായ നീക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates