

ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ ബിരുദദാന ചടങ്ങ് പങ്കാളിത്തത്തിനെതിരെ പ്രതിഷേധിച്ച നാൽസാർ നിയമ സർവകലാശാലയിലെ വിദ്യാർഥികളുടെ എൻറോൾമെന്റ് തടയാൻ ശ്രമിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യയെ ശാസിച്ച് സുപ്രീം കോടതി. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും വിഷയത്തിൽ അനാവശ്യമായി ഇടപെടാൻ ബിസിഐക്ക് എന്താണ് അധികാരമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.
വിദ്യാർഥികൾക്കോ അധ്യാപകർക്കോ എതിരെ ബിസിഐയോ സംസ്ഥാന ബാർ കൗൺസിലുകളോ യാതൊരുവിധ അച്ചടക്ക-ശിക്ഷാ നടപടികളും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് താനും കടന്നുവന്നതെന്ന് ഓർമ്മിപ്പിച്ച ചീഫ് ജസ്റ്റിസ്, നിയമപരമായും സമാധാനപരമായും ശബ്ദമുയർത്തുന്ന വിദ്യാർഥികളുടെ ഭാഗം കേൾക്കാൻ തയ്യാറാകണമെന്ന് വ്യക്തമാക്കി. "വിദ്യാർഥികൾ എന്തെങ്കിലും പരാതി പറഞ്ഞ് എനിക്ക് കത്തെഴുതിയിട്ടുണ്ടെങ്കിൽ അത് ഞാനും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയമാണ്. അതിൽ ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് എന്താണ് കാര്യം? അവർ തെറ്റായ നിലപാടാണ് എടുത്തതെങ്കിൽ പോലും പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. ഇതിലൊന്നും ബിസിഐ ഇടപെടേണ്ടതില്ല," ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.
ബിസിഐ ചെയർമാൻ മനൻ കുമാർ മിശ്ര നൽകിയ വിവാദ നിർദ്ദേശങ്ങൾ പിന്നീട് പിൻവലിച്ചതായി ബിസിഐ അഭിഭാഷക രാധിക ഗൗതം കോടതിയെ അറിയിച്ചെങ്കിലും, ഉത്തരവ് പിൻവലിച്ചതുകൊണ്ടുമാത്രം ചെയർമാന്റെ ഏകപക്ഷീയമായ പ്രവർത്തനരീതിയെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ ചൂണ്ടിക്കാട്ടി. കൗൺസിൽ യോഗം വിളിച്ചുചേർക്കാതെയാണോ ഇത്തരം ഉത്തരവുകൾ ഇറക്കിയതെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ചോദിച്ചു.
നാൽസാറിലെ വിദ്യാർഥികളെ സുപ്രീം കോടതി ബാറിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞു. "വിദ്യാർഥികളോട് എത്രയും വേഗം എൻറോൾമെന്റ് പൂർത്തിയാക്കി ലൈസൻസ് എടുക്കാൻ പറയൂ, സുപ്രീം കോടതി ബാറിൽ ചേരട്ടെ. കോടതിയിലെ സൗജന്യ നിയമസഹായ കേസുകൾനടത്താൻ ഞങ്ങൾ അവർക്ക് അവസരം നൽകും. അവരുടെ കരിയർ തകർക്കാൻ ശ്രമിച്ചവർക്കുള്ള ഉചിതമായ മറുപടിയായിരിക്കും അത്," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates