ന്യൂഡൽഹി: അരമണിക്കൂർ അനധികൃതമായി ലോക്കപ്പിൽ അടയ്ക്കപ്പെട്ട വ്യക്തിക്ക് 50,000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി. ഇത് സ്റ്റേഷൻ ഇൻസ്‌പെക്ടമാരുടെ ശമ്പളത്തിൽ നിന്ന് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
2022 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. പങ്കജ് കുമാർ നടത്തുന്ന കടയിൽ വന്ന് ഒരു സ്ത്രീ തന്നെ ഒരാൾ കുത്തി പരിക്കേൽപ്പിച്ചു എന്ന് പറഞ്ഞു. ഇതു പങ്കജ് പൊലീസിൽ അറിയിച്ചു. എന്നാൽ സംഭവ സ്ഥലത്ത് വന്ന പൊലീസ് പങ്കജിനെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്താതെ ബദർപൂർ സ്റ്റേഷനിൽ അരമണിക്കൂർ ലോക്കപ്പിൽ അടച്ചിട്ട ശേഷം വിട്ടയച്ചു. ഇത് സംബന്ധിച്ച് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. അരമണിക്കൂർ ആണെങ്കിൽ പോലും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നൽകണമെന്നു വിധിച്ചത്.
സംഭവത്തിൽ ബദർപുർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ രാജീവ് ഗൗതത്തിനും ഷമീം ഖാനുമെതിരെ അന്വേഷണം നടത്തി നടപടിയെടുത്തതായി ഡൽഹി പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ നിയമത്തിന് അതീതരാണെന്നു കരുതി പ്രവർത്തിക്കുന്ന പൊലീസുകാർക്ക് ഒരു സന്ദേശം നൽകേണ്ടത് അനിവാര്യമാണെന്നു പറഞ്ഞാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിധിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates