'മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു, പുകമറ നീങ്ങണം'; അനില്‍ ചൗഹാന്റെ പ്രതികരണം കേന്ദ്രത്തിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്

ഓപ്പറേഷന്‍ സിന്ദുര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു
Mallikarjun Kharge
മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ (modi govt)പിടിഐ
Updated on
2 min read

ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ തകര്‍ന്നെന്ന സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരെ (modi govt) ആയുധമാക്കി പ്രതിപക്ഷം. സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്റെ വെളിപ്പെടുത്തല്‍ സ്വതന്ത്ര വിദഗ്ദ്ധ സമിതി സമഗ്രമായ അവലോകനം നടത്തണമെന്ന് കോണ്‍ഗ്രസ് ആവ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദുര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

സിംഗപ്പൂരില്‍ വച്ച് സംയുക്ത സൈനിക മേധാവി നടത്തിയ പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍, പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉയരുകയാണ്. അതിനാല്‍, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണം. മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. ഇന്ത്യ - പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട പുകമറ നീങ്ങേണ്ടതുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

കോണ്‍ഗ്രസ് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ജീവന്‍ പണയപ്പെടുത്തിയാണ് പോര്‍വിമാനങ്ങള്‍ പറത്തിയ സൈനികര്‍ പ്രവര്‍ത്തിച്ചത്. സിഡിഎസിന്റെ അഭിമുഖം അനുസരിച്ച് ചില നഷ്ടങ്ങള്‍ സംഭവിച്ചു, പക്ഷേ ഞങ്ങളുടെ പൈലറ്റുമാര്‍ സുരക്ഷിതരാണ് എന്ന് വ്യക്തമാകുന്നു. അവര്‍ ലക്ഷ്യം നേടുകയും ചെയ്തിട്ടുണ്ട്. അവരുടെ ദൃഢനിശ്ചയ ധൈര്യത്തെയും ധൈര്യത്തെയും കോണ്‍ഗ്രസ് അഭിവാദ്യം ചെയ്യുന്നു- ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ വിമാനം തകര്‍ന്നിട്ടുണ്ടോ എന്ന് രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉത്തം കുമാര്‍ റെഡ്ഡിയും പ്രതികരിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ സൈനിക നീക്കത്തിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്നായിരുന്നു സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നുവീണിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സംയുക്ത സേനാ മേധാവി ഇന്ത്യയുടെ നഷ്ടത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. വിമാനം ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നുവീണോ എന്നതല്ല, അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു അനില്‍ ചൗഹാന്റെ മറുപടി.

''എന്തുകൊണ്ടാണ് നഷ്ടങ്ങള്‍ ഉണ്ടായത്, അതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്നതായിരുന്നു പ്രധാനം. ഏറ്റവും നല്ലകാര്യം എന്താണെന്ന് വെച്ചാല്‍, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ട് തിരുത്താനും സാധിച്ചു. പിന്നീട്, മേയ് 7,8,10 തീയതികളില്‍ പാകിസ്ഥാനുള്ളില്‍ ദീര്‍ഘദൂരം കയറി വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു'' അനില്‍ ചൗഹാന്‍ പറഞ്ഞു. പാകിസ്ഥാന് എതിരായ സൈനിക നീക്കത്തില്‍ ഇന്ത്യക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തേ എയര്‍ മാര്‍ഷല്‍ എ കെ ഭാരതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആറ് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദം സംയുക്ത സേനാ മേധാവി തള്ളി. സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉള്‍പ്പെടെ അവകാശപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com