ചെന്നൈ: പ്രതിപക്ഷ കക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കാൻ പാർട്ടി നിർബന്ധിതരാകുമെന്ന് സി.പി.എം മുന്നറിയിപ്പ്. ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റും നിയമസഭാ സമുച്ചയവും നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പാർട്ടി തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് ടിവികെ സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്.
തമിഴ്നാട്ടിലെ 34 ശതമാനം ആളുകളുടെ വോട്ട് മാത്രമാണ് വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് ലഭിച്ചതെന്ന് ഷൺമുഖം ഓർമ്മിപ്പിച്ചു. സിപിഎമ്മും സിപിഐയും അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ഈ സർക്കാർ നിലനിൽക്കുന്നത്. ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതിയാണ് തുടരുന്നതെങ്കിൽ സർക്കാരിനെതിരായ നിലപാട് മാറ്റാൻ പാർട്ടി നിർബന്ധിതരാകും. അധികാരത്തിലിരിക്കുന്നവർ പ്രാഥമികമായ ജനാധിപത്യ മര്യാദകളെങ്കിലും പാലിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ ആറിന് മധുരാന്തകം, ധാരാപുരം എന്നീ സംവരണ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ പാർട്ടികൾ സ്വന്തം നിലയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎം നിലപാട് കടുപ്പിച്ചത്.
പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സ്ഥാപിക്കാനുള്ള പദ്ധതി പ്രദേശത്തെ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിക്കുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും ഷൺമുഖം ചൂണ്ടിക്കാട്ടി. പദ്ധതിക്കായി കൊയമ്പേട്, ഗിണ്ടിയിലെ റേസ് കോഴ്സ്, കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) കാംപസ് തുടങ്ങിയ അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ സർക്കാർ പരിഗണിക്കണം. രാഷ്ട്രീയ പാർട്ടികളോടോ പൊതുജനങ്ങളോടോ ഒരു കൂടിയാലോചനയും നടത്താതെയാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റ് നിർമ്മാണത്തിനായി പുറപ്പെടുവിച്ച വിവാദ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. പട്ടണപ്പാക്കത്ത് സെക്രട്ടേറിയറ്റ് സ്ഥാപിക്കില്ലെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി സർവ്വകക്ഷിയോഗം വിളിച്ചുചേർക്കണം. സർക്കാർ ഈ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിർമ്മാണ പ്രവൃത്തികൾ തടസ്സപ്പെടുത്തിക്കൊണ്ട് മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ സർക്കാർ മടിക്കുന്നത് എന്തുകൊണ്ടാണെന്നും, ധൃതിപിടിച്ച് തീരുമാനങ്ങളെടുത്ത് പിന്നീട് പിൻവലിക്കുന്ന അവസ്ഥ ജനാധിപത്യപരമായ ഭരണരീതിയല്ലെന്നും ഷൺമുഖം കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates