

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോഗ്രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എംപിയുടെ പരാമര്‍ശത്തിനു പിന്നാലെ, ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോഗ്രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന 'മഹ്താരി വന്ദന സമ്മാന്‍' ചടങ്ങിനിടയിലാണ് സംഭവം. മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് മഴ കാരണം തടസ്സപ്പെടാതിരിക്കാന്‍ താന്‍ മഴ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും, ആ പ്രാര്‍ത്ഥന ഫലം കാണുന്നതിനായി ഒരു നാരങ്ങ മുറിക്കുകയുമായിരുന്നുവെന്ന് ഭോഗ്രാജ് നാഗ് ചടങ്ങില്‍ പറഞ്ഞു.
പരിപാടിക്ക് തടസ്സമില്ലാതെ മഴ മാറിനില്‍ക്കാന്‍ വേണ്ടിയാണ് താന്‍ ഈ വിദ്യ ചെയ്തതെന്നും, വേണമെങ്കില്‍ തനിക്ക് ഇപ്പോള്‍ വീണ്ടും മഴ പെയ്യിക്കാൻ സാധിക്കുമെന്നും അദ്ദേഹം വേദിയില്‍ വെച്ച് പറഞ്ഞു. എംപിയുടെ വിചിത്രമായ അവകാശവാദം വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയെയും മറ്റ് നേതാക്കളെയും ചിരിപ്പിച്ചെങ്കിലും, ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രാഷ്ട്രീയ തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
എംപിയുടെ അന്ധവിശ്വാസം നിറഞ്ഞ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രകൃതിദുരന്തങ്ങളെയും മഴയെയും നാരങ്ങ മുറിച്ച് നിയന്ത്രിക്കാമെങ്കില്‍, ജനങ്ങള്‍ക്ക് ആശ്വാസമായി വിപണിയിലെ പഞ്ചാസാര ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുറയ്ക്കാനും എംപി ഈ വിദ്യ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു. ബിജെപി നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍, പാര്‍ട്ടി എത്രത്തോളം അന്ധവിശ്വാസങ്ങള്‍ക്കു പിന്നാലെ പോകുന്നു എന്നതിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates