ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളുമുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു.
രക്ഷിതാക്കളുടെ ആശങ്കകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 412 പുതിയ രോഗികളാണ് തെലങ്കാനയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. 3,03,867 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്ക് വർധിക്കുകയാണ്. കർശന നിയന്ത്രണ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഡ്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -24,645. പഞ്ചാബിൽ 2,299 പേർക്കുംഗുജറാത്തിൽ 1,640 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates