

ഭോപ്പാല്‍: രണ്ട് ക്വാട്ടര്‍ കുപ്പി മദ്യം കഴിച്ചിട്ടും ലഹരി ലഭിച്ചില്ലെന്നും വ്യജ മദ്യമാണ് വില്‍ക്കുന്നതെന്നും പരാതി. മധ്യപ്രദേശിലെ ഉജ്ജയ്‌നിലാണ് സംഭവം.
മദ്യ വില്‍പനശാല വഴി നല്‍കിയത് വ്യാജ മദ്യമാണെന്നു ചൂണ്ടിക്കാട്ടി 42കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. വ്യാജമദ്യം നല്‍കിയെന്ന് കാണിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, എക്സൈസ് വകുപ്പ്, പൊലീസ് എന്നിവര്‍ക്കാണ് ബഹാദൂര്‍ ഗഞ്ച് സ്വദേശിയായ ലോകേഷ് സോതിയ എന്ന ആള്‍ പരാതി നല്‍കിയത്.
ഏപ്രില്‍ 12നാണ് നാല് ക്വാട്ടര്‍ കുപ്പി മദ്യം പ്രദേശത്തെ മദ്യ വില്പനശാലയില്‍ നിന്ന് വാങ്ങിച്ചതെന്ന് ബഹാദൂര്‍ പരാതിയില്‍ പറയുന്നു. സുഹൃത്തുമായി ചേര്‍ന്ന് അതില്‍ രണ്ട് കുപ്പി മദ്യം കഴിച്ചുവെന്നും എന്നാല്‍ ഒട്ടും ലഹരി ലഭിച്ചില്ലെന്നും ബഹാദൂര്‍ പറഞ്ഞു. മദ്യത്തിന് പകരം കുപ്പികളില്‍ വെള്ളമായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.
'ഭക്ഷണത്തിലും ഭക്ഷ്യ എണ്ണയിലും മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ മദ്യത്തിലും അത് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി മദ്യപിക്കുന്ന ആളാണ്. മദ്യത്തിന്റെ രുചിയും ഗുണമേന്മയും തനിക്ക് കൃത്യമായി അറിയാം. പരാതിയുമായി ഞാന്‍ ഉപഭോക്തൃഫോറത്തെ സമീപിക്കും. അവശേഷിച്ച രണ്ട് കുപ്പി തെളിവിനായി സൂക്ഷിച്ചിരിക്കുകയാണ്'- ലോകേഷ് പറഞ്ഞു.
പരാതിയുമായി ആദ്യം മദ്യ വില്‍പനശാലയെയാണ് സമീപിച്ചതെന്നു ലോകേഷ് പറയുന്നു. എന്നാല്‍ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന അവര്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്തോളാന്‍ വെല്ലുവിളിച്ചു. മായം ചേര്‍ത്ത മദ്യം നല്‍കിയെന്ന് കാണിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കും ഉജ്ജയ്ന്‍ എക്സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായും ലോകേഷ് പറഞ്ഞു. ഉപഭോക്തൃ ഫോറത്തില്‍ വഞ്ചനാ കേസ് ഫയല്‍ ചെയ്യുമെന്ന് ലോകേഷിന്റെ അഭിഭാഷകനും പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥനായ റാംഹാന്‍സ് പചോരി പറയുന്നത്. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates