'ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു'; പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികന്റെ മോചനം അനിശ്ചിതത്വത്തില്‍

ബിഎസ്എഫ് ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ റേഞ്ചേഴ്സും തമ്മില്‍ ഏഴു തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്
BSF jawan in Pakistan custody
പാക് സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ എക്‌സ്‌
Updated on
1 min read

ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നുവെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ സൈനികന്‍ പി കെ സാഹുവിന്റെ മോചനം അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ, പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിന്റെ മോചനവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ റേഞ്ചേഴ്സും തമ്മില്‍ ഏഴു തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. എന്നാല്‍ ചര്‍ച്ചകളില്‍ ഫലം ഉണ്ടായിട്ടില്ലെന്നാണ് സേനാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

'ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.' എന്നാണ് പാകിസ്ഥാന്‍ സേനാ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച മറുപടിയെന്നാണ് ബിഎസ്എഫ് അധികൃതര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറാന്‍ സാധിക്കൂ എന്നും പാക് റേഞ്ചേഴ്‌സ് അറിയിച്ചു.

ഏഴു തവണ നടന്ന, 15 മിനിറ്റോളം നീണ്ട മീറ്റിങ്ങുകളില്‍ ഈ ഒരേ മറുപടി തന്നെ നല്‍കി പാക് റേഞ്ചേഴ്‌സ് സൈന്യം ഒഴിഞ്ഞു മാറുകയാണെന്ന് ബിഎസ്എഫ് കുറ്റപ്പെടുത്തി. ബുധനാഴ്ച നടന്ന യോഗത്തിലും പാകിസ്ഥാന്‍ ഈ മറുപടി തന്നെ ആവര്‍ത്തിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

സൈനികരോ സാധാരണക്കാരോ അബദ്ധവശാല്‍ അതിര്‍ത്തി കടക്കുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈനിക പ്രോട്ടോക്കോള്‍ പ്രകാരം, ഫ്‌ലാഗ് മീറ്റിങ്ങ് നടത്തി, കസ്റ്റഡിയിലെടുത്തവരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സൈനികന്‍ അതിര്‍ത്തി കടന്നത് എന്നതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com