bombay high court
ബോംബെ ഹൈക്കോടതിഎഎന്‍ഐ

ഒരൊറ്റത്തവണ മാത്രം പെണ്‍കുട്ടിയെ പിന്തുടരുന്നത് 'സ്റ്റോക്കിങ്' ആയി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി

ഇത്തരത്തിലുള്ള കുറ്റകൃത്യം സ്ഥാപിക്കാനായി ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകള്‍ ആവശ്യമാണെന്നും കോടതി
Published on

മുംബൈ: ഒരൊറ്റ തവണ മാത്രം പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് (സ്റ്റോക്കിങ്) പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐപിസി 354(ഡി) പ്രകാരമുള്ള കുറ്റകൃത്യമാകൂ എന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 14-കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ഹൈക്കോടതി പരാമര്‍ശം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപിന്റേതാണ് വിധി.

ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ മാത്രം പിന്തുടര്‍ന്ന സംഭവം ഐപിസിയില്‍ നിര്‍വചിക്കുന്ന 'സ്റ്റോക്കിങ് (ഒരു വ്യക്തിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍) ആയി കണക്കാക്കാനാകില്ല. ഇത്തരത്തിലുള്ള കുറ്റകൃത്യം സ്ഥാപിക്കാനായി ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയായ 19-കാരന്‍ പെണ്‍കുട്ടിയെ പിന്തുടരുകയും വിവാഹാഭ്യര്‍ഥന നടത്തുകയുംചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് നിരസിക്കുകയും പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം പ്രതിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പക്ഷേ, ഇതിനുശേഷവും പ്രതി ഉപദ്രവം തുടര്‍ന്നു. 2020 ഓഗസ്റ്റ് 26-ാം തീയതി പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. 14-കാരിയുടെ വായ് പൊത്തിപ്പിടിച്ചും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുമാണ് പ്രതി അതിക്രമം കാട്ടിയത്. ഈ സമയം കേസിലെ രണ്ടാംപ്രതിയായ സുഹൃത്ത് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു.

കേസില്‍ ഒന്നാംപ്രതിയായ 19 കാരനെയും രണ്ടാംപ്രതിയായ ഇയാളുടെ സുഹൃത്തിനെയും വിവിധ വകുപ്പുകള്‍ പ്രകാരം വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com