

നാഗര്‍കോവില്‍: നാലു വയസ്സുകാരനെ കൊലപ്പെടുത്തി അയല്‍ക്കാരിയായ വീട്ടമ്മ വീടിലെ അലമാരയില്‍ വെച്ച് പൂട്ടി. കേസിലെ പ്രതിയായ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷുഭിതരായ നാട്ടുകാര്‍ പ്രതിയുടെ വീട് അടിച്ചു തകര്‍ത്തു.
കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിക്ക് സമീപം കടിയപ്പട്ടണത്താണ് സംഭവം. ഗ്രാമത്തിലെ ജോണ്‍ റിച്ചാര്‍ഡ് - സഹായ സില്‍ജ ദമ്പതിമാരുടെ മകന്‍ ജോഹന്‍ റിഷി (4) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കാണാതായത്.
കുട്ടിയെ കാണാതായതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതിനിടെ, ശനിയാഴ്ച വൈകീട്ട് അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
തുടര്‍ന്ന് ഇവര്‍ ഫാത്തിമയുടെ വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഫാത്തിമയുടെ വീടിനു മുന്നില്‍ റോഡ് ഉപരോധിച്ചു. രോഷാകുലരായ നാട്ടുകാർ ഫാത്തിമയുടെ വീട് അടിച്ചു തകർക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates