

ഹൈദരാബാദ്: തെലങ്കാനയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘത്തിന്റെ പേര് അഡോള്‍ഫ് ഹിറ്റ്‌ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇട്ടതാണെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദമാകുന്നു. തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് (HYDRAA) പ്രചോദനമായത് ഹിറ്റ്‌ലര്‍ ആണെന്നായിരുന്നു രേവന്ത് റെഡ്ഡി പറഞ്ഞത്.
'ഹൈഡ്ര' എന്നത് ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു. അദ്ദേഹത്തിന്റെ കോര്‍ ടീമിന്റെ പേരും 'ഹൈഡ്ര' എന്നായിരുന്നു എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ബാംഗ്ലൂരില്‍ നടന്ന 'ദി ഹിന്ദു ഹഡില്‍: ഇന്ത്യ ഇന്‍ ഡയലോഗ്' എന്ന കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡി ഈ പരാമര്‍ശം നടത്തിയത്.
രേവന്ത് റെഡ്ഡിയുടെ പരാമർശം അപകടകരവും അതീവ ആശങ്കാജനകവുമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഹിറ്റ്ലറുടെ ഭരണംവരെ ഓർമിപ്പിക്കുന്ന രീതിയിൽ ജനങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് കോൺഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് സെക്കന്തരാബാദ് ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങൾ നേരിടുക, പൊതുസ്വത്ത് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജൂലൈയിലാണ് തെലങ്കാന സർക്കാർ 'ഹൈഡ്ര' എന്ന ഏജൻസി രൂപീകരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ ഹൈഡ്രയുടെ നേതൃത്വത്തില്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ വിവാദം ശക്തമാകുമ്പോഴും, രേവന്ത് റെഡ്ഡി ന്യായീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഏകാധിപത്യ മനോഭാവത്തിന്റെ സൂചനയാണെന്ന് ബിആർഎസും കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates