

ന്യൂഡല്‍ഹി: വീട്ടുജോലിക്കായി ഒമാനിലെ മസ്‌കറ്റിലേക്ക് പോയ ഇന്ത്യന്‍ യുവതി തൻറെ ദുരിത ജീവിതം വ്യക്തമാക്കി ഒരു രാഷ്ട്രീയ നേതാവിന് വിഡിയോ സന്ദേശം അയച്ചു. ദിവസനും 15 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്നുവെന്നും കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഈ വിഡിയോയില്‍ പറയുന്നു. തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ ഷബ്‌നം ബീഗം എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ഒരു രാഷ്ട്രീയ നേതാവിന് വിഡിയോ അയച്ചിരിക്കുന്നത്. നാട്ടിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്റ് വീട്ടുജോലി വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് മാര്‍ച്ച് 26നാണ് ഒമാനിലേയ്ക്ക് പോയതെന്ന് വിഡിയോയില്‍ പറയുന്നു.
26 കാരിയായ ഷബ്‌നം വികാരാധീനയായാണ് ഇതില്‍ സംസാരിക്കുന്നത്. ഭക്ഷണം കിട്ടാതെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്നും യുവതി പറയുന്നു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട യുവതി മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കി വെച്ചിരിക്കുകയാണെന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്.
പ്രതിമാസം 200 ഒമാനി റിയാല്‍ (ഏകദേശം 50,000 രൂപ) ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്റുമാര്‍ യുവതിയെ വീട്ടുജോലിക്കായി മസ്‌കറ്റിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് യുവതി പറയുന്നു. യുവതിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി യുവതിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുടുംബം വിദേശകാര്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates