

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് 21 ദിവസമായി നിരാഹാര സമരം നടത്തുന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭാര്യ. വാങ്ചുകിന്റെ ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ തന്റെ ഭര്‍ത്താവിന്റെ താമസം നിയമവിരുദ്ധമായ തടങ്കലാണെന്നാണ് ഭാര്യ ആരോപിക്കുന്നത്.
അദ്ദേഹത്തെ ചികിത്സിച്ചിരുന്ന വക്കീലന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അദ്ദേഹത്തെ കാണാനുള്ള പൂര്‍ണ്ണമായ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ അപ്രതീക്ഷിതമായി നടന്ന പൊലീസ് നടപടിയിലൂടെയാണ് വാങ്ചുകിനെ ജന്തര്‍ മന്തറിലെ സമരസ്ഥലത്തുനിന്ന് മാറ്റി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഭാര്യ ഗീതാജ്ഞലി അങ്‌മോ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അദ്ദേഹം നിരാഹാര സമരം തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സയില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച ഭാര്യ വാങ്ചുകിനെ അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
നിരാഹാരത്തിന്റെ 21 ാം ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തിന് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും ചികിത്സ നിഷേധിക്കുകയാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 'സഫ്ദര്‍ജംഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടു'
ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് വാങ്ചുകിന്റെ ഭാര്യ ആരോപിച്ചു. 'എനിക്ക് സഫ്ദര്‍ജംഗ് സര്‍ക്കാര്‍ ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വാങ്ചുക്കിന്റെ പൊട്ടാസ്യം അളവ് 2.9 ആയി കുറഞ്ഞുവെന്നും ഇത് ആശങ്കാജനകവും ജീവന് ഭീഷണിയുമാണെന്നും ആശുപത്രി അധികൃതര്‍ ഞങ്ങളോട് പറഞ്ഞു. എന്നിട്ടും, അവരുടെ പബ്ലിക് ഹെല്‍ത്ത് ബുള്ളറ്റിനില്‍ കൃത്യമായ കണക്കുകള്‍ നല്‍കാതെ, 'പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു' എന്ന് മാത്രമാണ് അവര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പുറത്തുള്ള ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് 3.5 ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്, ഭാര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പല തവണ അഭ്യര്‍ഥിച്ചിട്ടും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാനോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതര്‍ തയ്യാറായില്ലെന്ന് അവര്‍ ആരോപിച്ചു. വാങ്ചുങിനെ ചികിത്സിക്കുന്ന ഫ്‌ളോറില്‍ 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും, പരിസരത്തുകൂടിയുള്ള തങ്ങളുടെ സഞ്ചാരം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണെന്നും ഭാര്യ പറയുന്നു. 'ഇത് മെഡിക്കല്‍ പരിചരണമല്ല, നിയമവിരുദ്ധമായ തടങ്കലാണ്... അതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് അദ്ദേഹത്തെ മാറ്റാനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മെഡിക്കല്‍ പരിചരണം എവിടെയാണ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരു കുടുംബത്തിനും ഭരണകൂടത്തിനോട് പോരാടേണ്ടി വരരുതെന്നും അവര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates