

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കാന്‍ പൗരന്മാരോട് ഇന്ത്യ. നിലവില്‍ അവിടെയുള്ളവരോട് ലഭ്യമായ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന കാര്യം പരിഗണിക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുന്നതുവരെ തല്‍ക്കാലം യാത്ര മാറ്റിവെക്കണം. അടുത്ത ദിവസങ്ങളില്‍ ഇറാനില്‍ അസ്ഥിരതയും സംഘര്‍ഷവും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ തന്നെ തുടരാന്‍ തീരുമാനിക്കുന്നവര്‍ പരമാവധി ജാഗ്രത പുലർത്തണം. ഇതുവരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരോടും ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും, തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പതിവായി നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യമായ പൗരന്മാര്‍ക്കായി ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പങ്കുവെച്ചിട്ടുണ്ട്.
മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിലെ പാലങ്ങള്‍, കുടിവെള്ള സംസ്‌കരണ പ്ലാന്റുകള്‍, വൈദ്യുത നിലയങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് യുഎസ് ആക്രമണം അഴിച്ചു വിടുകയാണ്. തിരിച്ചടിയായി പശ്ചിമേഷ്യയിലുടനീളമുള്ള യു.എസ് സഖ്യരാജ്യങ്ങളെ ടെഹ്‌റാനും ആക്രമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates