

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
52കാരന്റെ സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തി. പിന്നാലെയാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.
അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിന് കാരണം ഒമൈക്രോണാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമൈക്രോൺ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഡൽഹിക്കും ഏഴ് സംസ്ഥാനങ്ങൾക്കും കേന്ദ്രം വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹിയിൽ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകൾ 10,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 13,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നവംബർ 26നാണ് ഇതിന് മുൻപ് അവസാനമായി പതിനായിരം കടന്നത്. അന്ന് 10,549 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പ്രവണതയാണ് കാണുന്നത്.
മുംബൈയിൽ മാത്രം ഇന്നലെ 2500ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ്. അതിനിടെ രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 961 ആയി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കേസുകൾ. ഡൽഹിയിൽ 263 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇത് 252 വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates