

ബെംഗളൂരു: ഒരാളെ 'പ്രെറ്റി' എന്ന് വിളിക്കുന്നത് കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. സമൂഹമാധ്യമത്തിലെ ചിത്രം കണ്ട് മെസേജ് അയച്ച കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും കോടതി റദ്ദാക്കി.
ഇങ്ങനെ വിളിച്ചതിന് 'നന്ദി' എന്ന് മറുപടിയും നല്‍കിയതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.) ആക്ടിലെ സെക്ഷന്‍ 66 ഇ (സ്വകാര്യതാലംഘനം) ചുമത്തിയാണ് ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
കര്‍ണാടക കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യുവതിയുടെ പിതാവും ഈ സന്ദേശം കണ്ടിരുന്നു. വിദ്യാര്‍ഥിയുടെ ഭാഷ 'ജെന്‍സി പ്രയോഗ'മായി കണ്ടാല്‍ മതിയെന്നും കോടതി പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വിദ്യാര്‍ഥിക്കു തിരിച്ചുകൊടുക്കാനും നിര്‍ദേശിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ രണ്ട് വര്‍ഷത്തോളമാണ് ഈ വസ്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചിരുന്നത്. തമിഴ്‌നാട്ടിലെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കേണ്ടതിനാല്‍ തനിക്കെതിരെ ഉയര്‍ന്ന കേസ് കരിയറിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത്. ഒരു ചാറ്റ് ഇത്തരം നിയമനടപടികളിലേയ്ക്ക് നയിക്കുകയാണെങ്കില്‍ അത് ഒറ്റനോട്ടത്തില്‍ തന്നെ നിയമനടപടികളുടെ ദുരുപയോഗമായി മാറുമെന്നും കോടതി വ്യക്തമാക്കി.