

ചണ്ഡിഗഡ്: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ വീണ്ടും തെരഞ്ഞെടുത്തു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസാണ് രാജയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തത്. 75 വയസ്സ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നല്‍കിയാണ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയ്ക്ക് പ്രായപരിധിയില്‍ ഇളവു നല്‍കുന്നതിനെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു.
കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആര്‍ ലതാദേവി, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ രാജയ്ക്ക് പ്രായപരിധിയില്‍ ഇളവു നല്‍കുന്നതിനെ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രായപരിധി മാനദണ്ഡം കര്‍ശനമാക്കിയതോടെ കേരളത്തില്‍ തന്നെ നിരവധി പേരാണ് ഒഴിവാക്കപ്പെട്ടതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ചില പ്രതിനിധികളും രാജയ്ക്ക് ഇളവു നല്‍കുന്നതിനെ എതിര്‍ത്തതായാണ് സൂചന.
പ്രായപരിധി മാനദണ്ഡത്തില്‍ ഒരാള്‍ക്ക് മാത്രം ഇളവു നല്‍കേണ്ടതില്ലെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രിസീഡിയത്തിലുണ്ടായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെടുകയും, ഈ വിഷയത്തില്‍ പ്രതിസന്ധി ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ രാജയ്ക്ക് ഇളവു നല്‍കി ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തിയത്.
രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതല്‍ ജനറല്‍ സെക്രട്ടറിയാണ്. ജനറൽ സെക്രട്ടറി പദവിയിൽ മൂന്നാമൂഴമാണ്. ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും പുതുതായി ടി ജെ ആഞ്ചലോസ്, ഗോവിന്ദന്‍ പള്ളിക്കാപ്പ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ സെക്രട്ടേറിയറ്റിലേക്ക് പി സന്തോഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടതായാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates