ജെഡിഎസിനെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയത് മഹാമനസ്‌കത; പിണറായി വിജയന് നന്ദിയെന്ന് കുമാരസ്വാമി 

ജെഡിഎസ് കേരള ഘടകത്തെ എല്‍ഡിഎഫ് മുന്നണിയില്‍ നിലനിര്‍ത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി
എച്ച്ഡി കുമാരസ്വാമി, പിണറായി വിജയന്‍
എച്ച്ഡി കുമാരസ്വാമി, പിണറായി വിജയന്‍
Updated on
1 min read

ബെംഗളൂരു: ജെഡിഎസ് കേരള ഘടകത്തെ എല്‍ഡിഎഫ് മുന്നണിയില്‍ നിലനിര്‍ത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. ജെഡിഎസ്-ബിജെപി ബന്ധം പിണറായിയുടെ അറിവോടെയാണെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ല. കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ല. എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു. 

ജെഡിഎസ് കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചത് മഹാമനസ്‌കതയാണ്. കേരളത്തിലേയും കര്‍ണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിലെ പാര്‍ട്ടി എല്‍ഡിഎഫുമായി മാത്രമാകും സഹകരിക്കുക. ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എവിടെയാണ് ആശയപരമായ പോരാട്ടം നടത്തുന്നതെന്നും കുമാരസ്വാമി ചോദിച്ചു. ഇത് തങ്ങളുടെ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ, ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി സമ്മതം നല്‍കിയെന്ന എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവനയ്ക്ക് എതിരെ പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് പിണറായി പറഞ്ഞു.ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് തങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് തങ്ങളാരും ഉത്തരവാദികളല്ലെന്നും പിണറായി പറഞ്ഞിരുന്നു. 

പിന്നാലെ, പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ദേവഗൗഡ രംഗത്തെത്തി. ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നു എന്നു താന്‍ പറഞ്ഞിട്ടില്ലെന്നു ദേവഗൗഡ പറഞ്ഞു. 

കേരളത്തില്‍ ഇപ്പോഴും ജെഡിഎസ് സംസ്ഥാന ഘടകം സംസ്ഥാന സര്‍ക്കാരിന്റെ ഭാ?ഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായ ഭിന്നതകള്‍ തുടരുന്നു. സിപിഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കേണ്ടിയതായിരുന്നു എന്നും ദേവഗൗഡ പറഞ്ഞു. 

കേരളത്തില്‍ ജെഡിഎസ് ഇടതു മുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ് എന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. എന്‍ഡിഎ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com