ലഖിംപുര്‍ ഖേരി കൂട്ടക്കൊല ആസൂത്രിതം; ഗൂഢാലോചന നടന്നെന്ന് അന്വേഷണ സംഘം കോടതിയില്‍

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറുകയും തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലുമായി എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം
ലഖിംപുര്‍ ഖേരി ആക്രമണം/ഫയല്‍ ചിത്രം
ലഖിംപുര്‍ ഖേരി ആക്രമണം/ഫയല്‍ ചിത്രം
Updated on
1 min read


ലഖ്‌നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറുകയും തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലുമായി എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിലെ പതിമൂന്നു പ്രതികള്‍ക്ക് നേരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എസ്‌ഐടി കണ്ടെത്തലുകളെ കുറിച്ച് വിവരിച്ചിട്ടുള്ളത്. 

സംഭവത്തിന് പിന്നില്‍ ബോധപൂര്‍ണമായ ആസുത്രണമുണ്ടെന്നും അശ്രദ്ധകൊണ്ടുണ്ടായ അപകടമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കെലപാതക ശ്രമത്തിനുള്ള സെഷന്‍ 307, മാരകായുധങ്ങള്‍ പ്രയോഗിച്ചുള്ള അക്രമം (സെഷന്‍ 326), ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് പ്രതിഷേധക്കാര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം പാഞ്ഞുകയറിയത്. ഇടിച്ചു കയറിയ വാഹനത്തിലുണ്ടായിരുന്ന അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയാണ് കേസിലെ പ്രധാന പ്രതി. 

വാഹനം പാഞ്ഞു കയറി നാലു കര്‍ഷകര്‍ മരിച്ചു. ഒരു പ്രാദേശിക പത്ര പ്രവര്‍ത്തകനും മരിച്ചു. കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ മെല്ലെപ്പോക്കിന് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി റിട്ടയേര്‍ഡ് ജസ്ജി രാകേഷ് കുമാര്‍ ജെയിനിനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. 
കേസന്വേഷണത്തില്‍ സുതാര്യതയും നീതിയും സമ്പൂര്‍ണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. എസ് ബി ഷിരോദ്കര്‍, ദീപീന്ദര്‍ സിങ്, പദ്മജ ചൗഹാന്‍ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 

യു പി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com