

മുംബൈ: മഹാരാഷ്ട്രയിലെ 29 നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹായൂതി സഖ്യത്തിന് വന്‍ മുന്നേറ്റം. 29 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലായി ആകെയുള്ള 2869 വാര്‍ഡില്‍ 1372 ഇടത്താണ് ബിജെപി മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയാണ് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ശിവസേന 394 സീറ്റുകള്‍ നേടിയപ്പോള്‍, 315 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് എത്തി. ഉദ്ധവ് താക്കറെയുടെ ശിവസേന നാലാം സ്ഥാനത്താണുള്ളത്. 149 സീറ്റുകളാണ് പാർട്ടി നേടിയത്.
തെരഞ്ഞടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു ബൃഹന്‍ മുംബൈയിലും എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റം നേടി. 227 സീറ്റുകളുള്ള ബിഎംസിയില്‍ ബിജെപി 89 സീറ്റുകള്‍ സ്വന്തമാക്കി. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേന 29 സീറ്റുകള്‍ നേടിയപ്പോള്‍ കോര്‍പറേഷന്‍ ഭരണത്തിനാവശ്യമായ 114 സീറ്റുകളെന്ന് മാന്ത്രിക സംഖ്യയും സഖ്യം സ്വന്തമാക്കി.
ശിവസേന (യുബിടി)-എംഎന്‍എസ്-എന്‍സിപി (എസ്പി) സഖ്യത്തിന് 72 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയാണ് നഗരത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 65 സീറ്റുകള്‍ ശിവസേന യുബിടി നേടി. കോണ്‍ഗ്രസ് 24, എഐഎംഐഎം 8, എംഎന്‍എസ് 6, എന്‍സിപി അജിത്ത് പവാര്‍ 3, സമാജ് വാദി പാര്‍ട്ടി രണ്ട്, എന്‍സിപി (ശരദ് പവാര്‍) ഒന്ന് എന്നിങ്ങനെയാണ് ബിഎംസിയിലെ സീറ്റ് നില. 1997 മുതല്‍ 25 വര്‍ഷമായി അവിഭക്ത ശിവസേന ഭരിച്ചുവരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആണ് ബിജെപി സഖ്യം പിടിച്ചെടുത്തത്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുകയും പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന താക്കറെ കുടുംബം തിരിച്ചടി നേരിടുകയും ചെയ്ത തെരഞ്ഞെടുപ്പ് എന്ന നിലിലാണ് ഇത്തവണത്തെ ഫലം വിലയിരുത്തപ്പെടുക. അതേസമയം, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം നടത്തിയ പ്രകടനവും എടുത്തുപറയേണ്ടതാണ്. 29 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലായി 121 സീറ്റുകളിലാണ് എഐഎംഐഎം വിജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates