

പൂനെ: രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ 38-കാരന് വധശിക്ഷ. വെല്‍ഹെ താലൂക്കിലെ കഡ്വെ സ്വദേശിയായ സഞ്ജയ് ബബന്‍ കട്കറെയാണ് മരണം വരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്. പോക്‌സോ കേസുകള്‍ കൈകാര്യംചെയ്യുന്ന പുണെയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷവിധിച്ചത്.
2021 ഫെബ്രുവരി 15 -നാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വെൽഹെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
തൊട്ടടുത്ത ദിവസം, മാല്‍ഖേഡിനും തോപ്തേ വാഡിക്കും ഇടയിലുള്ള റോഡിലെ ഒരു കലുങ്കിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
റായ്ഗഡ് ജില്ലയിലെ ഒരു ഇഷ്ടിക ചൂളയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി സഞ്ജയ് കട്കറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടിക ചൂളയില്‍ ജോലി ചെയ്തിരുന്ന കട്കര്‍ പെണ്‍കുട്ടിയെ വീട്ടുവളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates