മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. തന്റെ ഒപ്പം 40 എംഎല്‍എമാരുണ്ടെന്ന് ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെട്ടു. ശിവസേനയിലെ വിമത എംഎല്‍എമാരെ കൂടാതെ ഏഴ് സ്വതന്ത്രരും അടക്കം 40 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ഷിന്‍ഡെ ക്യാമ്പ് അവകാശപ്പെട്ടു. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നും അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി.
34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ട്. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പം ചിത്രത്തിലുള്ളത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും ഷിന്‍ഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നര്‍വേക്കര്‍ സൂറത്തിലെത്തി ഷിന്‍ഡെയുമായി നേരിട്ടു ചര്‍ച്ച നടത്തി.
ബിജെപി സഖ്യം പുനഃസ്ഥാപിച്ചാല്‍ തിരിച്ചെത്താമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപാധി വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും ഷിന്‍ഡെ സൂറത്ത് വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരുമണിക്കാണ് യോഗം. അവശേഷിക്കുന്ന ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ ആഭ്യന്തര വകുപ്പ് കേസെടുത്തിട്ടുണ്ട്. അതിനിടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എന്‍സിപി എംഎല്‍എമാര്‍ രാവിലെ ഒമ്പതുമണിക്ക് യോഗം ചേരും. കോണ്‍ഗ്രസ് നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്‍ഡ് ചുതമലപ്പെടുത്തിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
ദ്രൗപദി മുര്‍മുവിനെ ഒറ്റക്കെട്ടായി വിജയിപ്പിക്കണം; പ്രതിപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates