

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് കടിഞ്ഞാണിട്ട് ബിജെപി. ഒരു മതത്തെയും വിമര്‍ശിക്കാന്‍ പാടില്ല. മതചിഹ്നങ്ങളെയും വിമര്‍ശിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുതെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി.
പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവര്‍ മാത്രം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്താല്‍ മതിയെന്നും മാര്‍ഗനിര്‍ദ്ദേശമുണ്ട്. പാര്‍ട്ടി മീഡിയ സെല്‍ ആകും ടിവി ഷോകളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നവരെ നിയോഗിക്കുക. ചര്‍ച്ചകളില്‍ സഭ്യമായ, സുവ്യക്തമായ രീതിയില്‍ മാത്രം സംസാരിക്കുക. ആവേശഭരിതരാകരുത്. നിയന്ത്രണം വിട്ട് സംസാരിക്കരുത്.
ആരുടേയും പ്രേരണയാല്‍ പോലും പാര്‍ട്ടിയുടെ ആശയങ്ങളും തത്വങ്ങളും ലംഘിക്കരുത്. ചര്‍ച്ചകളില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം. സങ്കീര്‍ണ്ണമായ സര്‍ക്കാര്‍ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. ചര്‍ച്ചയുടെ വിഷയത്തെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കി ഗൃഹപാഠം ചെയ്തു വേണം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മ്മയുടേയും നവീന്‍ ജിന്‍ഡാലിന്റെയും നബി വിരുദ്ധ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി വക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ നിരവധി രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, ഇറാന്‍, ഇറാഖ്, തുര്‍ക്കി, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈജിപ്ത് കേന്ദ്രമായുള്ള ഇറബ് പാര്‍ലമെന്റും പ്രതിഷേധം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
പ്രവാചക നിന്ദ: ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് അല്‍ഖ്വയ്ദ ഭീഷണി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates