അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രാഹുല്‍ ഗാന്ധി

അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു
രാഹുല്‍ ഗാന്ധി/ ട്വിറ്റർ
രാഹുല്‍ ഗാന്ധി/ ട്വിറ്റർ
Updated on
1 min read

അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേസില്‍ കുറ്റക്കാരനെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം അപ്പീലില്‍ ആവശ്യപ്പെട്ടു.

അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ കുറ്റക്കാരനാണെന്ന സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേര അംഗീകരിച്ചില്ല. സൂറത്ത് സെഷന്‍സ് കോടതിയില്‍ രണ്ട് അപേക്ഷകളാണ് രാഹുലിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്നത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനുമാണ്. 

വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയാണ്. അപകീര്‍ത്തി പരാമര്‍ശത്തില്‍ സിജെഎം കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ലോക്‌സഭ സെക്രട്ടേറിയറ്റ് ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. 

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com