

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയവര്‍ക്ക് രാജ്യസഭ ചെയര്‍മാന്റെ അംഗീകാരം. എഎപിയുടെ 7 എംപിമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരുടെ ബിജെപി ലയനത്തിനാണ് രാജ്യസഭാ ചെയര്‍മാന്‍ സിപി രാധാകൃഷ്ണന്‍ അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106 ല്‍ നിന്നും 113 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയുടെ 7 എംപിമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ എഎപിയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.
അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപി അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്നും അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് കൂറുമാറിയ എംപിമാര്‍ ആരോപിച്ചിരുന്നു. കൂറുമാറിയ ഏഴില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങും കൂറുമാറിയവരിൽ ഉൾപ്പെടുന്നു.
കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് കത്തു നല്‍കിയിരുന്നു. എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണ്. ജനാധിപത്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവരുടെ അംഗത്വം റദ്ദാക്കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭ സെക്രട്ടേറിയറ്റിന്റെ പുതിയ വിജ്ഞാപനത്തിൽ എഎപിക്ക് മൂന്ന് എംപിമാർ മാത്രമാണുള്ളത്. കൂറുമാറിയ 7 പേരെ ബിജെപി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates