ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാനാമായിരുന്നെന്ന് പാര്‍ലമെന്ററി സമിതി. സാഹചര്യത്തില്‍ ഗൗരവം മനസ്സിലാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി 137-ാം റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാജ്യസഭയില്‍ വച്ചു.
കോവിഡ് രാണ്ടാം തരംഗത്തിനിടെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ അപ്പാടെ താറുമാറായെന്ന് സമിതി വിമര്‍ശിച്ചു. കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ മരണം കൂടി, ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനും കിട്ടാതായി. മരുന്നുകള്‍ക്കു ക്ഷാമമുണ്ടായി, ഇതോടൊപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമായെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ സാഹചര്യത്തിന്റെ ഗൗരവം മുന്‍കൂട്ടിക്കണ്ട് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും വഷളാവില്ലായിരുന്നു. അതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനാവുമായിരുന്നു. ലോകത്ത് കോവിഡ് ആഘാതം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് സമിതി പറഞ്ഞു.
ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയത്. സാഹചര്യത്തിന്റെ രൂക്ഷത മനസ്സിലാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റി. ആദ്യ തരംഗം അടങ്ങിയതിനു ശേഷവും ജാഗ്രതാ പൂര്‍ണമായ സമീപനം തുടര്‍ന്നിരുന്നെങ്കില്‍ രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയ്ക്കാമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates