റാഞ്ചി: ജാർഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിൽ 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം.
ബുധബാർ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് മരിച്ചത്. ഇയാളുടെ അഞ്ച് മക്കളിൽ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി. പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തിൽ സംസ്‌കരിച്ചു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രദീപ് വിവാഹിതനാണ്. ജൂൺ 7 നാണ് പെൺകുട്ടിയെ കാണാതാവുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ബുധനാഴ്ചയാണ് വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
തുണി ഉപയോഗിച്ച് പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കുന്നതിനുമുൻപ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പീഡനം നടന്നിട്ടുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാൻ പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ പേരിൽ പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കുതർക്കം ഉണ്ടായി. അതിനു ശേഷമാണ് പെൺകുട്ടിയെ കാണാതായത് എന്നാണ് പൊലീസ് വാദം. കുടുംബത്തിന്റെ ആരോപണങ്ങൾ തെളിയിക്കാൻ പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞില്ലെങ്കിൽ പാർട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാഹ്ദിയോ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates