'പൊലീസിലെ ആര്‍എസ്എസ് ഗ്യാങ്'; ആനി രാജയ്ക്ക് സിപിഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം, വീഴ്ച പരിശോധിക്കാമെന്ന് പിണറായി പറഞ്ഞെന്ന് മറുപടി

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങുണ്ടെന്ന പരാമര്‍ശത്തില്‍  ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയ്ക്ക് എതിരെ സിപിഐ ദേശീയ എക്‌സിക്യൂട്ടൂവ് യോഗത്തില്‍ വിമര്‍ശനം
ആനി രാജ/ഫയല്‍ ചിത്രം
ആനി രാജ/ഫയല്‍ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങുണ്ടെന്ന പരാമര്‍ശത്തില്‍  ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയ്ക്ക് എതിരെ സിപിഐ ദേശീയ എക്‌സിക്യൂട്ടൂവ് യോഗത്തില്‍ വിമര്‍ശനം. സംസ്ഥാന നേതൃത്വുമായി കൂടിയാലോചിക്കാതെ പരാമര്‍ശം നടത്തിയെന്നാണ് വിമര്‍ശനം. എന്നാല്‍ സംസ്ഥാനത്ത് നടന്ന സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് ആനി രാജ മറുപടി നല്‍കി. സിപിഎം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ പോലും സംസ്ഥാനത്തുണ്ടാകുന്ന വലത് വ്യതിയാനത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രിപോലും പറഞ്ഞിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടത്. സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വര്‍ഗ,ബഹുജന സംഘടനകള്‍ക്ക് വിമര്‍ശനം ഉന്നയിക്കാവുന്നതാണെന്നും ആനിരാജ വ്യക്തമാക്കി. വിശദീകരണം അംഗീകരിച്ച യോഗം, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി. 

നേരത്തെ, ആനി രാജയുടെ പരാമര്‍ശത്തിന് എതിരെ സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആനി രാജയുടെ നടപടി പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തില്‍ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി ഘടകവുമായി ആലോചിക്കണമെന്നാണ് പാര്‍ട്ടി കീഴ്‌വഴക്കം. ആനിരാജ ഇതു ലംഘിച്ചെന്നു കാനം കത്തില്‍ പറയുന്നു.

കേരളത്തില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന പൊലീസില്‍നിന്നും ബോധപൂര്‍വമായ ഇടപെടല്‍ നടക്കുന്നു എന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഇതിനായി പൊലീസില്‍ ആര്‍എസ്എസ് ഗാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും  ആനി രാജ ആരോപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com