സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; യുഎപിഎ കേസെടുക്കാം; 2011ലെ ഉത്തരവ് തിരുത്തി സുപ്രീം കോടതി

നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി
Published on

ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. 2011ലെ വിധി തിരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ഉത്തരവ്. നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു.

ഉള്‍ഫയില്‍ അംഗമായിരുന്ന ആള്‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞുകൊണ്ടാണ്, 2011ല്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേ കട്ജുവും ജ്ഞാന്‍ സുധാ മിശ്രയും വിധി പറഞ്ഞത്. അക്രമ പ്രവര്‍ത്തനങ്ങളില്‍ര ഏര്‍പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകര്‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു വിധി. കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് വിധിയെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2014ല്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇതിലാണ് ഇപ്പോഴത്തെ ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com