ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സ്‌കൂളുകളും കോളജുകളും ഇന്ന് തുറക്കുന്നു; തീവണ്ടി യാത്രക്കുള്ള നിയന്ത്രണങ്ങളും നീക്കി; തമിഴ്‌നാട് സാധാരണ നിലയിലേക്ക്

രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിനൊപ്പം ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണും പിൻവലിച്ചിട്ടുണ്ട്
Published on

ചെന്നൈ: ഒരു മാസം നീണ്ട കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്‌നാട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രാത്രികാല കര്‍ഫ്യൂ നിര്‍ത്തലാക്കിയത് അടക്കം ലോക്ഡൗണ്‍ വ്യവസ്ഥകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് നിലവില്‍ വരും. സ്‌കൂളുകളും കോളജുകളും ഇന്ന് തുറക്കും. 

സ്‌കൂളുകളില്‍ ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ നേരിട്ടാകും നടത്തുക. ചെന്നൈയില്‍ സബര്‍ബന്‍ തീവണ്ടിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകളും വാണിജ്യകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.

രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിനൊപ്പം ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണും പിൻവലിച്ചിട്ടുണ്ട്. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതോടെയാണ് ലോക്ഡൗൺ വ്യവസ്ഥകളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.

സ്കൂളുകൾ, കോളേജുകൾ എന്നിവയിൽ നേരിട്ട് ക്ലാസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ മുമ്പ് തീരുമാനിച്ച പ്രകാരം ഓൺലൈൻ മാർഗം നടക്കും. നഴ്‌സറി ക്ലാസുകൾ, പ്ലേ സ്കൂളുകൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതിയില്ല. അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് വെള്ളം ഉപയോഗിച്ചുള്ള വിനോദങ്ങൾ പാടില്ല. 

ചെന്നൈയിലെ സബർബൻ തീവണ്ടികളിൽ യാത്ര ചെയ്യുന്നതിന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചു. തുണിക്കടകൾ, ജൂവലറികൾ, സിനിമാതിയേറ്ററുകൾ തുടങ്ങിയവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. ഒരു സമയം 50 ശതമാനം പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com