ബാംഗളൂർ; കർണാടക മന്ത്രി രമേഷ് ജാർക്കിഹോളിയെ കുടുക്കിയ അശ്ലീല വിഡിയോയിലെ യുവതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ജാർക്കിഹോളിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. വിഡിയോയിലെ യുവതിയെ കണ്ടെത്താൻ കഴിയാത്തതാണ് കാരണം. അവരുടെ മൊഴിയെടുക്കാതെ കേസ് നിലനിൽക്കില്ലെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.
യുവതിയെ ജാർക്കിഹോളി പീഡിപ്പിച്ചെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. യുവതിയുടെയോ വിഡിയോ കൈമാറിയ ബന്ധുവിന്റെയോ വിവരം കൈമാറാത്തതിനാൽ ദിനേഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പക്ഷേ, തനിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ പോലീസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിച്ചു. പോലീസ് സുരക്ഷ നൽകുമെങ്കിൽ മാർച്ച് ഒമ്പതിന് ഹാജരാകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജാർക്കിഹോളിക്കെതിരേ പരാതി നൽകിയതിനെത്തുടർന്ന് തനിക്ക് ഭീഷണി ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി രമേശ് കല്ലഹള്ളി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാമനഗർ പോലീസിൽ പരാതി നൽകി. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാർക്കിഹോളി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് രമേശ് കല്ലഹള്ളി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. മന്ത്രിയെ കുടുക്കാൻ നടന്ന ഹണി ട്രാപ്പ് ആണോയെന്നും സംശയമുയരുന്നുണ്ട്.
ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ജാർക്കിഹോളിയും ഒരു യുവതിയും ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്നത്. ഇതുയർത്തിയ ആരോപണങ്ങൾക്കൊടുവിൽ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates