'സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ല'; നാല് വ്യത്യസ്ത വിധികള്‍, നിയമത്തില്‍ മാറ്റം വരുത്തേണ്ടത്‌ പാര്‍ലമെന്റ്

1954ലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്. 
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിന്‍മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു.  ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ എഴുതിയത്. വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആക്ട് റദ്ദാക്കിയാല്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ പറഞ്ഞു. കേന്ദ്ര വാദം അംഗീകരിക്കുന്നതായും കോടതി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നു കയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് പറഞ്ഞു. 

സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ലെന്ന് വിധി ന്യായത്തില്‍ പറയുന്നു. നഗരങ്ങളില്‍ ഉള്ള എല്ലാവരും വരേണ്യ വര്‍ഗത്തിലുള്ളവരല്ലെന്നും കോടതി. 

സ്‌പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമെന്നും കോടതി വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ടിന് മാറ്റം വരുത്തണമോ എന്നത് പാര്‍ലമെന്റിന് തീരുമാനിക്കാം. അതേസമയം വിവാഹം എന്ന സങ്കല്‍പ്പത്തിന് മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. 

1954ലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്.2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദംകേട്ടത്. 

1954ലെ സ്‌പെഷല്‍ മാര്യേജ് ആക്ട്, 1955 ലെ ഹിന്ദു വിവാഹ നിയമം, 1969 ലെ വിദേശ വിവാഹ നിയമം എന്നിവയില്‍ സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത ഭരണഘടന ബെഞ്ച് പരിശോധിച്ചിട്ടില്ല. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നത്.

വിവാഹങ്ങള്‍ നിയമ വിധേയമാക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭകള്‍ക്കാണെന്നും കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നാണ് ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. സ്വവര്‍ഗ വിവാഹങ്ങള്‍ കോടതി നിയമ വിധേയം ആക്കരുത് എന്നും ഇക്കാര്യത്തില്‍ തീരുമാനം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യം അല്ല. നഗരങ്ങളിലെ വരേണ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നായിരുന്നു സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചത്. 

ലോകത്തില്‍ 34 രാജ്യങ്ങളിലാണ് ഇത് വരെ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com