

കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഷാജഹാൻ ഷെയ്ഖിനെയും, കേസുമായി ബന്ധപ്പെട്ട ഫയലുകളും ഇന്നുതന്നെ സിബിഐക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു. കൊള്ളയടിക്കല്‍, ഭൂമി തട്ടിയെടുക്കല്‍, ലൈംഗികാതിക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷാജഹാന്‍ ഷെയ്ഖ്.
അതേസമയം ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ചീഫ് ജസ്റ്റിസിന് മുന്നില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു.
സിബിഐയുടേയും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടേയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുള്ള മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. കേസ് സിബിഐയ്ക്ക് വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പൊലീസ് അന്വേഷണം മാത്രം മതിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റെയ്ഡ് ചെയ്യാനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഷാജഹാന്‍ ഷെയ്ഖിന്റെ ഒരു കൂട്ടം അനുയായികള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ഷെയ്ഖ് ഷാജഹാന്‍ ഒളിവിലായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്കുള്ള ആക്രമണവും ഷാജഹാന്‍ ഒളിവില്‍ പോയതും വലിയ രാഷ്ട്രീയ കോലാഹലത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മമതാ ബാനര്‍ജി ഷാജഹാന്‍ ഷെയ്ഖിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് വന്നിരുന്നു. 55 ദിവസത്തോളം ഒളിവിലായിരുന്ന ഷാജഹാനെ പ്രത്യേക പൊലീസ് സംഘം കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates