എന്തുകൊണ്ടാണ് കോട്ടയില്‍ മാത്രം വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത്?; വിമര്‍ശിച്ച് സുപ്രീംകോടതി

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിഷയം അന്വേഷിക്കുന്നു എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി
supreme court
സുപ്രീംകോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: മത്സര പരീക്ഷകളുടെ കോച്ചിങ് ഹബ്ബായ കോട്ടയില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി. വിദ്യാര്‍ഥികളുടെ ആത്മഹത്യ ഗുരുതരമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഖരഗ്പൂര്‍ ഐഐടിയില്‍ പഠിക്കുന്ന 22 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മെയ് 4 നാണ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനൊപ്പമായിരുന്നു നീറ്റ് പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മുമ്പ് കോട്ടയില്‍ മറ്റൊരു വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം കോടതി പരാമര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 14 വിദ്യാര്‍ഥി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി എന്തുകൊണ്ടാണ് കോട്ടയില്‍ മാത്രം വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന നിലയുണ്ടാകുന്നത് എന്നും ചോദിച്ചു. ''സര്‍ക്കാര്‍ എന്ന നിലയില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. കോട്ടയില്‍ മാത്രം എന്തുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് പതിവാകുന്നു. ഒരു സംസ്ഥാനം എന്ന നിലയില്‍ ഇതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ?'' എന്നും ജസ്റ്റിസ് ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മാധവന്‍ എന്നിരുള്‍പ്പെട്ട ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വിഷയം അന്വേഷിക്കുന്നു എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി.

ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കേസെടുക്കാന്‍ വൈകിയ സാഹചര്യവും കോടതിയുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഗൗരവകരമായ കാണുന്നില്ലേ എന്ന് ചോദിച്ച കോടതി വിഷയം നിസാരമായി കാണരുത് എന്നും സര്‍ക്കാരിനെ ഉപദേശിച്ചു. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ നടപടി എടുക്കാന്‍ വൈകിയെന്ന ആരോപണങ്ങളില്‍ പൊലീസിനെതിരെയും കോടതി വിമര്‍ശം ഉന്നയിച്ചു. രാജ്യത്തെ നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവര്‍ത്തിച്ചുള്ള വിദ്യാര്‍ത്ഥി ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പരാമര്‍ശിച്ച കോടതി ഇത്തരം സംഭവങ്ങളില്‍ അതിവേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

ഉത്തരവുകള്‍ ലംഘിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് മുന്നറിയിപ്പ് നല്‍കിയ സുപ്രീംകോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയാണ് എന്നും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംഭവിച്ചതെന്തെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജൂലൈ 14 ന് ഹാജരായി ബോധിപ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com