

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ മതേതര സര്‍ക്കാര്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി വിജയ്. വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടിയായാണ് മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സര്‍ക്കാര്‍ ദൃഢമായ മതേതര നിലപാടായിരിക്കും സ്വീകരിക്കുക. സര്‍ക്കാര്‍ കുതിരയുടെ വേഗതയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ കുതിരക്കച്ചവടത്തില്‍ (എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുന്ന നടപടി) ഏര്‍പ്പെടില്ല. മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച എല്ലാ ക്ഷേമ പദ്ധതികളും സംരംഭങ്ങളും ടിവികെ ഭരണത്തിന് കീഴിലും തുടരുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയ്ക്ക് ഉറപ്പുനല്‍കി. തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട്, ഭരണകക്ഷിയായ ടിവികെ പരസ്യമായ കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തെ സര്‍ക്കാര്‍ 'മീം കണ്ടന്റ്' (പരിഹാസപാത്രം) ആക്കി മാറ്റുകയാണെന്നും ഉദയനിധി കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഭരണം ഉറപ്പാക്കാനായി കുതിരക്കച്ചവടം നടക്കുന്നതായി ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും ആരോപിച്ചിരുന്നു. 'നിങ്ങളുടെ സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തമിഴ്നാട് നിയമസഭയുടെ ചരിത്രത്തില്‍, എംഎല്‍എമാരെ കൂട്ടാന്‍ കുതിരക്കച്ചവടം നടന്നിട്ടുണ്ട്, ഈ നിയമസഭയിലും അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രേമലത അഭിപ്രായപ്പെട്ടു.
ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആയി നിയമിച്ചതില്‍ മുഖ്യമന്ത്രി വിജയിനെ ഡിഎംഡികെ നിയമസഭയില്‍ വിമര്‍ശിച്ചു. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്താണ് വിമര്‍ശിച്ചത്. ഇതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?. ജ്യോതിഷിയായ രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിക്ക് ഒഎസ്ഡിയായി നിയമിച്ചത് തമിഴ്നാട് ജനതയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപലപനീയമാണ് എന്ന് പ്രേമലത അഭിപ്രായപ്പെട്ടു. വിശ്വാസവോട്ടെടുപ്പില്‍ വിജയ് സര്‍ക്കാര്‍ 144 വോട്ടു നേടി വിജയിച്ചു. എഐഎഡിഎംകെയിലെ 25 എംഎല്‍എമാര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates