'ഇത് അമേരിക്കന്‍ സുപ്രീം കോടതിയല്ല'; കേസുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജി തള്ളി

ആവശ്യം വളരെ നല്ലതാണെങ്കിലും എളുപ്പത്തില്‍ നടപ്പാക്കാന്‍ പറ്റാത്തതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
supreme court
സുപ്രീം കോടതിപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളിലെ തീര്‍പ്പാക്കാത്ത കേസുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത് അമേരിക്കന്‍ സുപ്രീം കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉള്‍പ്പെടെയുള്ള കോടതികളിലെ എല്ലാ കേസുകളും 12 മുതല്‍ 36 വരെയുള്ള മാസത്തിനിടയില്‍ തീര്‍പ്പാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മറ്റു രാജ്യങ്ങളില്‍ കേസുകളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത് അമേരിക്കന്‍ സുപ്രീംകോടതിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

സുപ്രീം കോടതിയില്‍ എല്ലാ കേസുകളും 12 മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ആവശ്യം വളരെ നല്ലതാണെങ്കിലും എളുപ്പത്തില്‍ നടപ്പാക്കാന്‍ പറ്റാത്തതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ജഡ്ജിമാരുടെ എണ്ണം കൂട്ടുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അമേരിക്കന്‍ സുപ്രീംകോടതിയോ, മറ്റ് രാജ്യങ്ങളിലെ കോടതിയോ ഒരു വര്‍ഷം എത്ര കേസുകള്‍ കൈകാര്യം ചെയ്യുന്നുവെന്ന് ഹര്‍ജിക്കാരന് അറിയാമോ?. സുപ്രീം കോടതിയിലെ ബെഞ്ചുകള്‍ ഒരു ദിവസം കൈകാര്യം ചെയ്യുന്നതോ തീര്‍പ്പാക്കുന്നതോ ആയ കേസുകളുടെ എണ്ണം പല പാശ്ചാത്യ രാജ്യങ്ങളിലെയും സുപ്രീം കോടതി ഒരു വര്‍ഷത്തില്‍ കൈകാര്യം ചെയ്തതിനേക്കാള്‍ കൂടുതലാണ്. സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇത്തരമൊരാവശ്യത്തിനായി, കോടതിയെ സമീപിക്കുന്നവരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ആകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആരെങ്കിലും കോടതിയെ സമീപിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com