അമരാവതി: ആന്ധ്രാപ്രദേശില്‍ അധികൃതര്‍ സഹായം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച കുഞ്ഞിനെ ബൈക്കില്‍ നാട്ടിലേക്ക് കൊണ്ടുപോകേണ്ട ഗതികേടില്‍ അച്ഛന്‍. കുഞ്ഞിന്റെ അന്തിമ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് ഗ്രാമത്തിലേക്ക് 90 കിലോമീറ്റര്‍ ദൂരമാണ് മൃതദേഹവുമായി അച്ഛന്‍ ബൈക്കില്‍ സഞ്ചരിച്ചത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നു.
തിരുപ്പതിയിലെ റൂയിയ ആശുപത്രിയിലാണ് ജേസവ മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിന് വേണ്ടി നിര്‍ധനനായ അച്ഛന്‍ അധികൃതരോട് അപേക്ഷിച്ചു. എന്നാല്‍ ആരുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ല എന്നാണ് ആക്ഷേപം.
മോര്‍ച്ചറി വാന്‍ തൊട്ടരികില്‍ കിടക്കുമ്പോഴാണ് കുഞ്ഞിന്റെ അന്തിമ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് ബൈക്കില്‍ മൃതദേഹം കൊണ്ടുപോകേണ്ടി വന്നത്. ബൈക്കില്‍ നടുവില്‍ ഇരുത്തിയാണ് കുട്ടിയെ ഗ്രാമത്തിലേക്ക് കൊണ്ടുപോയത്. സ്‌ട്രെച്ചറില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ബൈക്കില്‍ കയറ്റുന്ന നൊമ്പരപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ, സ്വകാര്യ ആംബുലന്‍സ് സര്‍വീസുകള്‍ ഇത് അവസരമായി കണ്ട് അച്ഛനെ സമീപിച്ചു. ആവശ്യപ്പെട്ട പണം നല്‍കാന്‍ നിര്‍ധനരായ കുടുംബത്തിന് ശേഷി ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് മൃതദേഹം ബൈക്കില്‍ കയറ്റി ഗ്രാമത്തിലേക്ക് കൊണ്ടുപോയത്.
കുഞ്ഞിന്റെ മൃതദേഹവുമായി ബൈക്കില്‍ 90 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ കീഴില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
