'എന്ത് യുപിഎ?'; അങ്ങനെയൊന്നില്ലെന്ന് മമത ബാനര്‍ജി, പവാറും കോണ്‍ഗ്രസിനെ കൈവിടുന്നു?

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി രൂപീകരിക്കുമെന്ന സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി
ശദര് പവാറും മമത ബാനര്‍ജിയും/ എഎന്‍ഐ
ശദര് പവാറും മമത ബാനര്‍ജിയും/ എഎന്‍ഐ
Updated on
1 min read

മുംബൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി രൂപീകരിക്കുമെന്ന സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. എന്‍സിപി നേതാവ് ശരദ് പവാറുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മമത. ' എന്ത് യുപിഎ? യുപിഎ സഖ്യമില്ല' മമത മാധ്യമങ്ങളോട് പറഞ്ഞു. 

'ഫാസിസത്തിന് എതിരെ പോരാടാന്‍ ഉറച്ച ബദല്‍ വേണം. ശരദ് പവാര്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ഞങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് ചര്‍ച്ച നടത്താനാണ് എത്തിയത്. യുപിഎ സഖ്യം നിലനില്‍ക്കുന്നില്ല'-മമത പറഞ്ഞു. 

മമത ബാനര്‍ജിയെ തള്ളാതെയുള്ള പരാമര്‍ശങ്ങളാണ് ശരദ് പവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ദേശീയതലത്തില്‍ സമാന ചിന്തകള്‍ പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്ത് സഖ്യമുണ്ടാക്കുക എന്നാണ് മമതയുടെ ലക്ഷ്യമെന്ന് ശരദ് പവാര്‍ പറഞ്ഞു. 'ഉറച്ച ഒരു ബദല്‍ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്.  വരുന്ന തെരഞ്ഞെടുപ്പാണ് ലക്ഷ്യം.'-പവാര്‍ പറഞ്ഞു. 

മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് മഹാരാഷ്ട്രയിലെത്തിയ മമത,സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയുമായും ചര്‍ച്ച നടത്തിയിരുന്നു. 

എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒരുമിച്ചു കൈകോര്‍ക്കുകയാണെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ സാധിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മമത വ്യക്തമാക്കി. 

ബംഗാളിലെ വിജയത്തിന് പിന്നാലെ, ദേശീയതലത്തില്‍ ശ്രദ്ധ ചെലുത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയിലും മേഘാലയയിലും സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം, മേഘാലയ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com