15ലക്ഷം രൂപ തിരികെ നല്‍കാനില്ല; കോവിഡ് മരുന്നെന്നു പറഞ്ഞു വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്നു 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വീട്ടിലെത്തി മരുന്ന് നല്‍കുകയായിരുന്നു
മല്ലിക, ദീപ, കറുപ്പണ്ണ
മല്ലിക, ദീപ, കറുപ്പണ്ണ
Updated on
1 min read

ചെന്നൈ:  വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോവിഡ് പ്രതിരോധ മരുന്നാണെന്ന വ്യാജേനയാണ് വിഷം നല്‍കിയത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

കീഴ്‌വാണി സ്വദേശിയായ കല്യാണസുന്ദരം (43) എന്നയാള്‍ 72കാരനായ കറുപ്പണ്ണ കൗണ്ടറുടെ(72) അടുത്തുനിന്ന് 15 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ അയാളുടെ കുടുംബത്തെ ഇല്ലാതാക്കാമെന്ന് കല്യാണസുന്ദരം തീരുമാനിക്കുകയായിരുന്നു. ശബരി(25) എന്നയാളുടെ സഹായത്തോടെയാണ് കല്യാണസുന്ദരം കൊലപാതകം നടത്തിയത്. ശബരി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വീട്ടിലെത്തി മരുന്ന് നല്‍കുകയായിരുന്നു. 

തെര്‍മോമീറ്ററും പള്‍സ്ഓക്‌സീമീറ്ററുമായാണ് ശബരി വീട്ടിലെത്തിയത്. പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടോയെന്ന് തിരക്കിയശേഷം കോവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാകും എന്നുപറഞ്ഞ് മരുന്ന് നല്‍കി. കറുപ്പണ്ണയും ഭാര്യ മല്ലികയും മകള്‍ ദീപയും വീട്ടുജോലിക്കാരിയും മരുന്ന് കഴിച്ചു. നാല് പേരും ബോധരഹിതരായി കിടക്കുന്നത് കണ്ട അയല്‍ക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

മല്ലിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ദീപയും വീട്ടുജോലിക്കാരിയും പിറ്റേദിവസം മരിച്ചു. കറുപ്പണ്ണ അത്യാസന്നനിലയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com