'സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് മനസിലാകും'- രാംദേവിനെ പരിഹസിച്ച് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: യോഗ ഗുരു ബാബാ രാംദേവിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന. രാംദേവിന്റെ തലച്ചോറിന് പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ശരിയായ രീതിയിലല്ല അദ്ദേഹത്തിന്റെ കാഴ്ചയെന്നും മഹുവ മൊയ്ത്ര പരിഹസിച്ചു. ട്വിറ്റർ കുറിപ്പിലൂടെയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം.
'രാംലീല മൈതാനത്ത് നിന്ന് സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ രക്ഷപ്പെടാൻ ശ്രമിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലാകും. അദ്ദേഹത്തിന് സാരിയും സാൽവാറുമടക്കമുള്ള പലതും ഇഷ്ടമാണ്. തലച്ചോറിന് കാര്യമായ തകരാറുകളുണ്ട്. അതുകൊണ്ടാണ് എല്ലാ കാര്യത്തിലുമുള്ള ഈ ചരിഞ്ഞു നോട്ടം'- എംപി കുറിപ്പിലൂടെ പരിഹസിച്ചു.
2011 ജൂണില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംദേവ് രാംലീല മൈതാനത്ത് സത്യഗ്രഹമിരുന്നിരുന്നു. അന്ന് വേദിയിലേക്ക് പൊലീസ് വന്നപ്പോൾ ചുരിദാറും ദുപ്പട്ടയും ധരിച്ച് രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പരിഹാസം.
പതഞ്ജലി യോഗപീഠവും മുംബൈ മഹിളാ പതഞ്ജലി യോഗസമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയില്‍ നടത്തിയ യോഗ ക്യാമ്പിലായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസും രാംദേവ് വിവാദ പരാമര്‍ശം നടത്തുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. അമൃതയുടെ കാര്യവും പരാമര്‍ശിച്ചായിരുന്നു രാംദേവിന്റെ വാക്കുകള്‍.
'സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്, അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്'- എന്നായിരുന്നു രാംദേവ് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
