

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വിജയുമായി ഏറെ അടുപ്പമുള്ള നേതാക്കളിലൊരാളാണ് മതിയഴകന്‍. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നടത്തിയ ആരോപണത്തിന്റെ പേരിൽ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകരെയും ഒരു ബിജെപി പ്രവർത്തകനെയും അറസ്റ്റ് ചെയ്തു. കരൂരില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിന് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മതിയഴകനായിരുന്നു. ഇയാളെ കൂടാതെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദന്‍, കരൂര്‍ ജില്ലാ ഭാരവാഹിയായ ബുസി ആനന്ദ് എന്നവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ടിവികെ ആരോപിക്കുന്നുണ്ട്. ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
