

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കേസുകള്‍ പിന്‍വലിക്കുന്നത് ഭാവിയിലെ പ്രക്ഷോഭങ്ങള്‍ക്ക് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരുമെന്നും കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മനീഷ് കുമാര്‍ സോളങ്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രക്ഷോഭകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാമെന്ന് ഓഗസ്റ്റ് 3-ന് കോടതി വ്യക്തമാക്കിയിരുന്നു. 'ഇന്നലെ രാജസ്ഥാനില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായി. ഒരു യുവാവ് മരിച്ചു. അതിനാല്‍ ചോദ്യമിതാണ്, രാജ്യതലസ്ഥാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വഴങ്ങുകയാണെങ്കില്‍, രാജസ്ഥാനിലും സര്‍ക്കാര്‍ സമാനമായ കീഴ്വഴക്കം സൃഷ്ടിക്കുമോ? അവിടെയും വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വഴങ്ങി കൊടുക്കേണ്ടി വരും, ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നാളെ ശംഭു അതിര്‍ത്തിയിലുള്ളവര്‍ ട്രാക്ടറുകളുമായി പാര്‍ലമെന്റിലേക്ക് വരുമോ? നാളെ ഷാഹീന്‍ ബാഗില്‍ നിന്നുള്ളവര്‍ പാര്‍ലമെന്റിലേക്ക് വരും. 500 പേര്‍ പാര്‍ലമെന്റില്‍ കടന്നിരുന്നെങ്കില്‍, അവരുടെ കൈയ്യില്‍ നാടന്‍ തോക്കോ നാടന്‍ ബോംബോ ഇല്ലെന്ന് ആര്‍ക്കറിയാം? 500 പേരെ കൈകാര്യം ചെയ്യാനല്ല പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്. അത് കൂടുതല്‍ അത്യാധുനിക സേനയാണ്, അവര്‍ വെടിവെക്കുമായിരുന്നു. അപ്പോള്‍ എന്ത് സംഭവിക്കുമായിരുന്നു?, അഭിഭാഷകന്‍ ചോദിച്ചു.
പൊലീസിനും സുരക്ഷാ സേനയ്ക്കുമെതിരെ അധിക്ഷേപകരമോ അപകീര്‍ത്തികരമോ ആയ ഭാഷ ഉപയോഗിച്ചവരെ കണ്ടെത്താനും അവരെക്കൊണ്ട് കമ്മ്യൂണിറ്റി സര്‍വീസ് ചെയ്യിക്കാനും ഉത്തരവിടണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജിയും പിന്നീട് പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates