

ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നതായി സൂചന. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി കമ്പനിയെ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കി. ഡല്‍ഹി, മുംബൈ തുടങ്ങി കേരളത്തിലെ കൊച്ചി, കണ്ണൂര്‍ ഉൾപ്പെടെ ഒമ്പതോളം പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്ന തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.
കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗിനുള്ള സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രവ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ദേശീയ സുരക്ഷ കണക്കാക്കിയാണ് നടപടിയെന്നാണ് വിശദീകരണം.
ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഉള്ള വിനോദയാത്രകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹണിമൂണ്‍, ഗ്രൂപ്പ് ടൂര്‍ പാക്കേജുകള്‍ അടക്കമുള്ളവയുടെ ബുക്കിംഗ് 60 ശതമാനവും റദ്ദായെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ യാത്രാ വെബ്‌സൈറ്റുകളിലെ കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ്ഷെയര്‍ കരാര്‍ ഇന്‍ഡിഗോ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വലിയ പ്രചാരണം നടക്കുന്നുണ്ട്.
നേരത്തെ, രാജ്യത്തെ പ്രധാന സര്‍വകലാശാലകളില്‍ ഒന്നായ ജെഎന്‍യു ( ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല) തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനവുമായുള്ള ബന്ധം റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates