ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളുമായി ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് ഇനി മുതല്‍ സഹകരിക്കാം. ഇക്കാര്യത്തില്‍ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍) അനുമതി നല്‍കി. സംയുക്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി യുജിസി വ്യക്തമാക്കി.
നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് യുജിസി അനുമതി നല്‍കിയിരിക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുജിസി നീക്കം. രാജ്യാന്തര തലത്തില്‍ മികച്ച റാങ്കിങ്ങുള്ള സര്‍വകലാശാലകളുമായിട്ടായിരിക്കും ഇന്ത്യന്‍ സര്‍വകലാശാലകള്‍ സഹകരിക്കുക.
ഇതോടെ സംയുക്ത കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ആ പ്രോഗ്രാമിന്റെ തരം അനുസരിച്ച് നിശ്ചിത ശതമാനം കോഴ്സ് ക്രെഡിറ്റ് വിദേശ സര്‍വകലാശാലകളില്‍ നിന്ന് നേടാന്‍ കഴിയും. ഇതിനായി വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം തേടേണ്ടതില്ല. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ പഠനം തുടരുന്നതിനൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന അനുഭവ നേടാനും യുജിസിയുടെ പുതിയ ഭേദഗതിയിലൂടെ സാധിക്കും.
വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള അനുമതി രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്‌കരണങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ വ്യക്തമാക്കി. ട്വിന്നിങ് പ്രോഗ്രാം, ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നീ മൂന്നുതരം കോഴ്സുകള്‍ പരസ്പര സഹകരണത്തിലൂടെ സര്‍വകലാശാലകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates