രാഷ്ട്രപതി റഫറന്‍സ് തേടുന്നതില്‍ എന്താണ് പ്രശ്‌നം?; കേരളത്തിന്‍റെ വാദത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും നിശ്ചിത സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് രാഷ്ട്രപതി പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലൂടെ ആരാഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. കേരളം, തമിഴ് നാട് സര്‍ക്കാരുകള്‍ രാഷ്ട്രപപതിയുടെ റഫറന്‍സിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തപ്പോള്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.
ബഹുമാനപ്പെട്ട രാഷ്ട്രപതി തന്നെ റഫറന്‍സ് തേടുമ്പോള്‍ എന്താണ് പ്രശ്‌നം. ഇതിനെ നിങ്ങള്‍ ഗൗരവത്തോടെ എതിര്‍ക്കുകയാണോ?'. വാദം കേള്‍ക്കലിനിടെ കോടതി ചോദിച്ചു. 'നമ്മള്‍ ഒരു ഉപദേശക അധികാരപരിധിയിലാണ് ഇരിക്കുന്നത് ' എന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ നടപടിയെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും പ്രസിഡന്റിനും നിശ്ചിത സമയപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഇത്തരം തീരുമാനം ഭരണഘടനയില്‍ നിക്ഷിപ്തമല്ലാത്ത അധികാരങ്ങള്‍, സര്‍ക്കാരിന് നല്‍കുന്നതിന് തുല്യമാകും. അത് ഭരണഘടനാ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സുപ്രീം കോടതി ഏപ്രിൽ 8-ന് തമിഴ്‌നാട് ഗവർണർ കേസിൽ നൽകിയ വിധിയെ ദുര്‍ബലപ്പെടുത്തുന്നതാണ് രാഷ്ട്രപതിയുടെ റഫറൻസ് എന്ന് കേരളവും തമിഴ് നാടും തിങ്കളാഴ്ച സുപ്രീം കോടതിയിൽ വാദിച്ചു. രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളിൽ 11 എണ്ണം ഇതിനകം തന്നെ ഏപ്രിൽ 8-ലെ വിധിയിൽ വ്യക്തമായും അന്തിമമായും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് കേരളവും തമിഴ് നാടും ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ റഫറൻസ് ഏപ്രിൽ എട്ടിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അനുസരിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം മറികടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രമാണ്. റിവ്യൂ ഫയൽ ചെയ്യാതെയുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് റഫറൻസിന് പിന്നിലെന്നും സംസ്ഥാനങ്ങൾ വാദിച്ചു. കേസിൽ വാദം തുടരും.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചിൽ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ എസ് ചന്ദൂര്‍ക്കര്‍ എന്നിവർ അംഗങ്ങളാണ്. ഏപ്രിൽ 8-ന് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സംസ്ഥാന ബില്ലുകളിൽ തീരുമാനം എടുക്കാൻ മൂന്നു മാസത്തെ സമയ പരിധിയാണ് നിർദേശിച്ചത്.
The Supreme Court asked what was wrong if the president herself seeks views through a presidential reference on whether fixed timelines
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

