

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഷേക്‌സ്പിയറിന്റെ വരികളും ഭഗവത്ഗീതയിലെ വരികളും ഓര്‍മിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ പേരല്ല, മറിച്ച് അവരുടെ കര്‍മ്മങ്ങളും പെരുമാറ്റവുമാണ് അവരുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് വിമല്‍കുമാര്‍ യാദവ് പറഞ്ഞു. 18 വര്‍ഷം പഴക്കമുള്ള കേസിലെ വിധി പറയുകയായിരുന്നു കോടതി.
'പേരില്‍ എന്തിരിക്കുന്നു?' റോസാപ്പൂവിനെ ഏത് പേര് വിളിച്ചാലും അതിന് എന്നും നല്ല ഗന്ധമായിരിക്കും.'റോമിയോ ആന്‍ഡ് ജൂലിയറ്റ്' എന്ന നാടകത്തിലൂടെ വില്യം ഷേക്സ്പിയര്‍ ഈ വരികള്‍ എഴുതിയിട്ട് 400 കൊല്ലമായി. 18 വര്‍ഷം പഴക്കമുള്ള കേസിലെ പ്രതിയായ റാം ചന്ദര്‍ എന്നയാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയില്‍ 15 പേജുള്ള വിധിന്യായത്തിന്റെ ആദ്യത്തെ രണ്ട് പേജിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കുന്നത് അവരുടെ പേര് കൊണ്ടല്ല, മറിച്ച് അവരുടെ പ്രവൃത്തികൊണ്ടാണെന്നാണ് ജസ്റ്റിസ് വിമല്‍ കുമാര്‍ യാദവ് പറഞ്ഞത്. പതിനഞ്ചാം നൂറ്റാണ്ടിലെ സന്യാസ കവിയായ കബീര്‍ദാസിന്റെ എഴുത്തുകള്‍, രാമായണം, ഭഗവദ്ഗീത, കൂടാതെ ഹിന്ദുമതം, ഇസ്ലാം തുടങ്ങി വിവിധ മതങ്ങളിലെ പേരിടല്‍ രീതികള്‍ എന്നിവ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പേരുകളാണ് വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതെങ്കില്‍, ഇന്ത്യയിലെ ഓരോ രാമചന്ദ്രനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും 'മര്യാദാപുരുഷോത്തമന്മാരും' ആയേനെ. എത്ര മനോഹരവും ആദര്‍ശാത്മകവും അര്‍ത്ഥവത്തായതുമായ പേരുകളായാലും വ്യക്തിക്ക് തന്നെയാണ് പ്രാധാന്യമെന്നും കോടതി ഓര്‍മിപ്പിച്ചു. കുട്ടികള്‍ ആ പേരുകളുടെ സദ്ഗുണങ്ങള്‍ അനുകരിക്കും എന്ന പ്രതീക്ഷയില്‍ രാമന്‍, മുഹമ്മദ് തുടങ്ങിയവ നല്‍കുന്ന രീതി ഇന്ത്യയില്‍ പണ്ടുമുതലേ നിലനില്‍ക്കുന്നതാണ്. കര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭഗവദ്ഗീതയിലെ കര്‍മയോഗം എന്ന തത്വചിന്തയെയും പരാമര്‍ശിച്ചിട്ടുണ്ട്.
13 വയസുള്ള മകളെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ കൊടുത്ത പരാതിയെത്തുടര്‍ന്നാണ് റാം ചന്ദര്‍ അറസ്റ്റിലാകുന്നത്.
അഞ്ച് ദിവസത്തിന് ശേഷം റാം ചന്ദറിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി, വൈദ്യപരിശോധന, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസില്‍ ബലാത്സംഗ കുറ്റം കൂടി ചുമത്തി. 2008 ഓഗസ്റ്റില്‍ വിചാരണക്കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ബലാത്സംഗത്തിന് ഏഴ് വര്‍ഷത്തെ കഠിനതടവും തട്ടിക്കൊണ്ടുപോകലിന് ഒരു വര്‍ഷത്തെ തടവും ശിക്ഷയായി വിധിക്കുകയും ചെയ്തു.
പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നും സംഭവസമയത്ത് അവള്‍ പ്രായപൂര്‍ത്തിയായതാണെന്നും റാം ചന്ദര്‍ ഹൈക്കോടതിയില്‍ വാദിച്ചു. അപ്പീല്‍ നടപടികള്‍ക്കിടെ പെണ്‍കുട്ടി കോടതിയില്‍ ഹാജരാവുകയും താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് റാം ചന്ദറിനൊപ്പം പോയതെന്ന് വ്യക്തമാക്കുകയും അയാള്‍ക്കെതിരെ യാതൊരു നടപടിയും ആവശ്യമില്ലെന്ന് പറയുകയും ചെയ്തു. പെണ്‍കുട്ടി നവരാത്രി സമയത്ത് ഇയാള്‍ക്കൊപ്പം തിരക്കേറിയ കല്‍ക്കാജി ക്ഷേത്രം സന്ദര്‍ശിച്ചതായും, യാതൊരുവിധ പ്രതിഷേധവും ഉയര്‍ത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് ബലപ്രയോഗത്തിലൂടെയുള്ള തട്ടിക്കൊണ്ടുപോകലാണെന്നുള്ള ആരോപണത്തില്‍ സംശയം ഉളവാക്കി.
അസ്ഥി പരിശോധനയില്‍ പെണ്‍കുട്ടിയുടെ പ്രായം ഏകദേശം 18.4 വയസ്സ് എന്ന് കണ്ടെത്തുകയും ചെയ്തു. ബലാത്സംഗ കുറ്റത്തില്‍ ഫോറന്‍സിക് തെളിവുകള്‍ അപൂര്‍ണ്ണമാണെന്ന് കണ്ടെത്തിയ കോടതി, സംശയത്തിന്റെ ആനുകൂല്യം നല്‍കി റാം ചന്ദറിനെ കുറ്റവിമുക്തനാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates